2014, ഡിസംബർ 29, തിങ്കളാഴ്‌ച

എന്നെ തല്ലണ്ടമ്മാവാ

ചില കാര്യങ്ങള്‍ പറയാതെ വയ്യ.നമ്മുടെ മലയാളിയുടെ പാടിപ്പതിഞ്ഞ വീരഗീതങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്‌ " ശൂ....ശൂ.."പ്രയോഗം. എന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ സ്പെഷ്യലി മലയാളിയാണെങ്കില്‍ ഇതുപോലെ ശൂ ...ശൂ...എന്നോ, ഇല്ലാ എന്നതിന് തലയാട്ടുകയോ,അല്ലെങ്കില്‍ തോള്‍ ഉയര്‍ത്തുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ ആംഗ്യം കാണിക്കുകയോ ചെയ്യുകയാണെങ്കില്‍ എനിക്കു അങ്ങേയറ്റം കോപം വരുന്ന സംഗതിയാണ്.ഞാന്‍ ജോലി ചെയ്യുന്ന റെസ്റ്റോറന്റില്‍(യു എ ഇ ) ദിവസവും ഇതു അനുഭവിക്കുന്നതുമാണ്.പാകിസ്ഥാനികളും അറബികളും വാ കൊണ്ട് ചോദിക്കുമ്പോള്‍ നമ്മുടെ മലയാളി കാണാം മിമിക്രി കാണിക്കുന്നത്.നാവിന്റെ അഗ്രം മേലെ അണ്ണാക്കില്‍ ശക്തിയായി മുട്ടിച്ചു ''o''എന്ന ശബ്ദമുണ്ടാക്കുക.ചുണ്ടുകള്‍ കൂര്‍പിച്ചു എലിയുടെ ശബ്ദമുണ്ടാക്കുക.വിരല്‍ ഞൊടിച്ചു വിളിക്കുക.നേരത്തെ പറഞ്ഞ ശൂ ...ശൂ...ഇതെല്ലം മല്ലുവിന്റെ മാത്രം സംഭാവനകളാണ്. അതില്‍ .വിരല്‍ ഞൊടിച്ചു വിളിക്കുന്നതാണ് എന്റെ ബിപി കൂട്ടി കോപോമീറ്ററിന്റെ സൂചിയും പൊട്ടിച്ചു പുറത്തു കടക്കുന്നത്‌.അറബികള്‍ 'മെഹമ്മദ്' എന്നും പാകിസ്ഥാനി 'ഭായ് സാബ്' എന്നും വിളിക്കുമ്പോള്‍ മല്ലു 'ഡാ '.വിദ്യാഭ്യാസത്തിന്റെ കുറവാണോ?അല്ല. കൊച്ചുകുട്ടികളെപ്പോലും ഈശീലം നന്നേചെറുപ്പംമുതലേ അവര്‍ അഭ്യസിപ്പിക്കാത്തതിന്റെ കുറവ്.( "തു ഖാനാ ഖയാടാ?'' ''മൊബൈല്‍ കാര്‍ഡ് കഹാം മിലേഗാടാ?'' ''ഇഥര്‍ ആവോടാ" തുടങ്ങിയ പദപ്രയോഗങ്ങളുടെ പേറ്റന്റും മല്ലുവിനു സ്വന്തം.)

സെല്‍ഫം!അഥവാ അവനോന്‍റെ കാര്യം

രണ്ടാഴ്ച മുമ്പാണു മുറൂറിലുള്ള എന്‍റെ സുഹൃത്ത് ഇഫ്താറിനു വിളിച്ചത്. എന്‍റെ ഫ്ലാറ്റിന്‍റെ തൊട്ടു താഴെ നിന്നുള്ള പാര്‍ക്കിങ്ങില്‍ നിന്നാണു എന്‍റെ സ്ഥിരം ബസ്സായ 56 പിടിക്കുന്നത്‌.ഡ്രൈവര്‍ ഒരു കഷണ്ടി വച്ച കൂളിംഗ് ഗ്ലാസുകാരന്‍.സോറി,തിരിച്ച്.ഞാന്‍ മൊബൈലില്‍ നോക്കി.സമയം കുറവാണ്.എനിക്കു ബസിനു തീരെ വേഗത ഇല്ലെന്നു തോന്നി.ഞാന്‍ മനസ്സില്‍ ഡ്രൈവറെ ചീത്ത വിളിച്ചു.ഇയാള്‍ക്ക് ഒന്നു സ്പീഡില്‍ പോയാലെന്താ.മനുഷ്യന്മാര്‍ക്ക് എവിടെയെല്ലാം പോകാനുള്ളതാ എന്നൊക്കെ ചിന്തിച്ചു അവസാനം കൃത്യസമയത്തിനു തന്നെഅവിടെയെത്തി.പിന്നൊരിക്കല്‍ ഒരു നോമ്പുതുറക്കു ഗ്രാന്‍ഡ്‌ മസ്ജിദില്‍ പോയപ്പോള്‍ ICADലുള്ള ചങ്ങാതിയെ കാണാന്‍ നേരത്തെയിറങ്ങി.ബസ് സെയിം 56,സെയിം കഷണ്ടി.എനിക്കു ബസ്സിനു സ്പീഡ് കൂടുതലുള്ളതു പോലെ തോന്നി.പണ്ടാരം,ഇയാളിതെങ്ങോട്ടാ കത്തിച്ചു വിടുന്നത്?ഈ നട്ടുച്ചയ്ക്ക് അവിടെപ്പോയിട്ടു ഞാന്‍ എന്തു കാട്ടാനാ?അവര്‍ക്കൊക്കെ എന്തും ആവാമല്ലോ.ഓരോര്‍ത്തര്‍ കൂളിംഗ് ഗ്ലാസ്സും വെച്ചു ഇറങ്ങിക്കോളും.രണ്ടു ദിവസം കഴിഞ്ഞു ബസ് സ്റ്റേഷനടുത്തുള്ള സുഹൃത്തിനെ കാണാന്‍ പോയതും അതെ 56 ബസ്സില്‍.സീറ്റൊക്കെ കിട്ടി.അടുത്ത സ്റ്റോപ്പില്‍ വച്ചു ആളുകള്‍ ഫുള്ളായി.അതിനടുത്ത സ്റ്റോപ്പില്‍ ബസ് ബ്രഡിന്‍ പാക്കറ്റു പോലെ എക്ദം ഫുള്‍.മദീനത് സായിദ് സ്റ്റോപ്പിന്റെ മുമ്പില്‍ വെച്ചു നോക്കണേ പിന്നേം ആളുകള്‍ ബസ്സില്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നു.ഹും.ഇവര്‍ക്കൊക്കെ വല്ല ടാക്സിയും വിളിച്ചു പോയ്ക്കൂടെ.അല്ലെങ്കില്‍ നേരത്തെ വന്നു നിന്നു കൂടെ.ഇന്നു എന്‍റെ കസിന്‍ ഷാര്‍ജയില്‍ നിന്നും അബുദാബിയിലേക്ക് വന്നപ്പോള്‍ മൂപ്പരെ കൊണ്ടു വരാന്‍ ഞാന്‍ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ അതാ വരുന്നു ബസ് 56.ഫുള്ളാണ്.ഡോര്‍ തുറന്നെങ്കിലും തിരക്കു കാരണം ഉള്ളില്‍ കയറാന്‍ മറ്റുള്ള യാത്രക്കാര്‍ സമ്മതിച്ചില്ല.അടുത്ത ബസ്സിനു കേറിക്കോ എന്നും പറഞ്ഞു എന്നെ പുറത്താകി.അല്ലാ..എന്നെക്കൂടി അതില്‍ കയറ്റിയിരുന്നെങ്കില്‍ അവര്‍ക്കു എന്താണു ചേതം? അവര്‍ക്കൊക്കെ എന്തും ആവാമല്ലോ

നാട്ടുകാര്‍ രൂപപ്പെടുന്ന വിധം

കിര്‍ണീം....കിര്‍ണീം.....
"ഹെലോ, ഗുദ് മോഴ്നിംഗ് ..................ഴെസ്റ്റോഴന്റ്റ്,വോത്യൂ വോന്ത് സെഴ്?"
"വാട്ട് യൂ ഹാവ് ഫോര്‍ ബ്രേക്ക് ഫാസ്റ്റ്?"
"സെഴ്,വി ഹേവ് ഇദ്ദലി,പൊഴോത്ത,പൂഴി ബാജി,ദോശ."
"ആപ് ഇന്ത്യന്‍ ഹോ?ഓര്‍ ക്യാ ഹെ?"
"ജീ ഹാം, വട.പൊങ്കല്‍,ഉപ്പ്മാ ഭീ ഹെ.ആപ്കോ ക്യാ ചാഹിയെ സര്‍?"
"ദോശ ബേജ്ദോ.ഉങ്കള്‍ തമിഴാ?"
"ഇല്ലൈ സര്‍,ണാണ്‍ മളയാളി"
"ആഹാ..മലയാളിയാ?"
"ആമാ..സോര്‍..അതേ സാര്‍.നിങ്ങളുടെ ലൊക്കേഷന്‍ എവിടാ?"
"ADCB ബാങ്കിന്‍റെ ബാക്ക് ബില്‍ഡിംഗ്.അല്ലാ.എന്താ ഈ ഇദ്ദലി,പൊഴോത്ത,പൂഴി ബാജിയൊക്കെ?"
"അത്..വെസ്റ്റേണ്‍ ശൈലിയില്‍...വാക്കുകള്‍ക്കു കട്ടി കൂട്ടാതെ..."
"ഉം.നാട്ടിലെവിടാ?"
"........ജില്ലയില്.......ലിനടുത്ത്"
"ആഹാ.ഞാനും ഔടത്തന്നെ"
".......ലില്‍ യൗവ്ടെ?"
".......ലില്‍ തന്നെ."
"യൗവ്ടെ?.......ലില്‍ ബസ് സ്റ്റാന്റിന്‍റെ നടൂലോ?"
"ആല്ലന്ന്‍.ആ കേര്‍ ബേക്കറിന്റെ മുന്നുക്കൂട്യള്ള റോട്ടുമ്മക്കൂട്യെ നേരെ പോയാല് ലാസ്റ്റ്."
"അല്ല ങ്ങളര്‍ഞ്ഞാ?ആപ്പിന്റെ കേരളത്തിലെ ഓഫീസ് പൂട്ടീത്?"
"തന്നെ?നമ്മക്കീ കോങ്ക്രസിന്റിം മാര്‍കിസ്റ്റിന്റിം യെടീന്നു ഒര് രശ്ശയില്യട്ടാ"
"യെത്രാസായി നാട്ട്ന്ന് വന്ന്ട്ട്?"
"മൂന്ന്വല്ലായി.എഞ്ചിനീറാ.ന്‍റെ അന്ജന്‍മാര് രണ്ടാളും എഞ്ചിനീയര്‍മാരാ.ഒരാള് സിവില്‍,ഓന്‍ കണൂര് കുര്‍പ്പമ്മാരോപ്പം പോവ്വാ.നല്ല പൈസയാ.രണ്ടാമത്തോന്‍ മെക്കാനിക്കല്‍ എഞ്ചിന്‍നീയാറാ.തൃശൂരില് ഒരു വര്‍ശോപ്പിലാ.ഓനും നല്ല പൈസയാ."
"അല്ല.ങ്ങളെന്തെയ്യുണു ഇവ്ടെ?"
"ഞാന് അല്‍ വഹ്ദ മാളിലെ ലുലൂല് ട്രോളി ഉന്ത്വാ.നല്ല ടിപ്പാ.ഇയ്യ് ദോശ കൊട്ത്തയ്ക്ക്.പൈച്ച്ട്ട് കൊട്ല് കത്ത്ണ് "

ഗള്‍ഫിലെ എന്‍റെ സ്വാതന്ത്ര്യസമരം

വര്‍ഷം 2012.നാട്ടിലേതു പോലെ ആരെയും കാണിക്കേണ്ടതില്ലാത്തതിനാല്‍ തലമുടി വളര്‍ന്നു വളരെ വലുതായത്തിനു ശേഷമേ പലപ്പോഴും ഞാന്‍ മുറിക്കാറുള്ളൂ.എന്നാല്‍ കൂടുതല്‍ വളരാനൊട്ടു നില്‍ക്കത്തുമില്ല.കാരണം,കാടു വെട്ടരുതെന്നെല്ലേ നിയമം.എന്നാല്‍ എന്‍റെ ഭ്രാന്തന്‍ കേശഭാരത്തില്‍ സൂപ്പര്‍വൈസര്‍ ഒരിക്കല്‍ നോട്ടമിട്ടു."......,നിന്‍റെ തോന്നിയ പോലുള്ള നടപ്പൊന്നും ഇവിടെ നടക്കില്ല.മിനിമം,സൈഡിലുള്ള തലമുടിയെങ്കിലും വെട്ടിയൊതുക്കിയിട്ടു നാളെ ക്ലാസ്സില്‍ കയറിയാല്‍ മതി.അല്ല,റെസ്റ്റോറെന്റില്‍ കയറിയാല്‍ മതി".ഞാന്‍ റൂമില്‍ ചെന്നു ആലോചിച്ചു.സൈഡിലെ തലമുടി മാത്രമെടുക്കാനായി എന്തിനു ബാര്‍ബര്‍ക്കു കാശു കൊടുക്കണം?എനിക്കു തന്നെ ഒരു കൈ നോക്കാവുന്നതല്ലേയുള്ളൂ.ഞാന്‍ ട്രിമ്മെറെടുത്ത് ബാത്ത്റൂമില്‍ കയറി.വലത്തുവശത്തെ മുടി ഒരു ഭഗീരഥപ്രയത്നം ചെയ്തു കുറച്ചങ്ങു ട്രിമ്മി.എന്നാല്‍ ഇടതു വശത്തെ മുടി ക്രോപ്പ് ചെയ്തപ്പോള്‍ കൈക്കു ബാലന്‍സ് കുറവായതോ ട്രിമ്മറിനു വകതരിവില്ലാത്തതോ എന്തോ അതു മുടിയുടെ ഒരു ഭാഗം കൊണ്ടങ്ങു പോയി.ആ ഭാഗത്തെ വെളുത്ത ഭാഗം എന്നെ നോക്കി വെളുക്കെ ചിരിച്ചു.ട്രിമ്മര്‍ ബാത്ത്‌റൂമിലിട്ടു ഒരു തൊപ്പിയും വെച്ചു ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക് ഓടിയതു മാത്രം ഓര്‍മ്മയുണ്ട്.കൃത്രിമ ഗൌരവം നടിച്ചുകൊണ്ട്‌ ഞാന്‍ ചെയറിലിരുന്നു തൊപ്പി എടുത്തു മാറ്റി.
"ഭായ് സാബ്,മുഴുവന്‍ മൊട്ടയാക്കിക്കോ..പുറത്തെ ചൂട് സഹിക്കാന്‍ വയ്യ അതോണ്ടാ." പാക്കിസ്ഥാനികളായ സലൂണ്‍ ജീവനക്കാര്‍ പഷ്തൂണ്‍ ഭാഷയില്‍ ചിരിച്ചു കൊണ്ടു എന്നെ നോക്കി കുശുകുശുക്കുന്നത്‌ ഞാന്‍ കാക്കദൃഷ്ടിയിലൂടെ കണ്ടു.അവര്‍ പറയുന്നതെന്താണെന്നു ഏതു ചൊവ്വാഗ്രഹവാസിക്കും മനസ്സിലാകുമായിരുന്നു.'ഈ മണ്ടന്‍ ട്രിമ്മെര്‍ കൊണ്ടു സ്വയം തലമുടി വെട്ടി പണികിട്ടി വന്നിരിക്കുന്നത് കണ്ടോ.ഹിഹി.' അതിലൊരു പാക്കിസ്ഥാനി അടുത്തു വന്നു എന്‍റെ തലയില്‍ ഒരു ട്രാക്ടര്‍ ഓടിക്കാന്‍ തുടങ്ങി.കൂട്ടത്തില്‍ ഇടതു വശത്തെ എലി കരണ്ട ഭാഗം ചൂണ്ടിക്കാട്ടി അറിയാത്ത ഭാവത്തില്‍ ഇതെന്താണെന്നു ചോദിച്ചു.
"അത്..ഇന്നലെ ഒരു വികൃതി അറബിച്ചെക്കന്‍ തമാശ കളിച്ചു ബബ്ള്‍ഗം എന്‍റെ തലയില്‍ ഒട്ടിച്ചു വച്ചതാ.കുട്ടികളല്ലേ..ഞാന്‍ ഒന്നു വിരട്ടി വിട്ടു.അതു ഞാന്‍ ട്രിമ്മര്‍ ഉപയോഗിച്ചു എടുക്കാന്‍ നോക്ക്യപ്പോ....."
"ഉം..ഉം..നീ ഏതു നാട്ടുകാരനാ?"
"ബംഗ്ലാദേശ്"
"പക്കാ?(ശെരിക്കും?)"
"പക്കാ!ധാക്കയില്‍ നിന്നാ..."
അവര്‍ പിന്നെയും പഷ്തൂണില്‍ കുശുകുശുക്കിയത് എന്താണെന്നു മനസ്സിലാക്കാന്‍ എനിക്കു ആറാമിന്ദ്രിയത്തിന്റെ ആവശ്യമൊന്നും വന്നില്ല.'അല്ലെങ്കിലും ഈ ബംഗാളികള്‍ ബുദ്ധിയില്ലാത്തവരാ.കണ്ടില്ലേ..' ഒരു ബംഗാളിയെ ബലി കൊടുത്തിട്ടാണെങ്കിലും പാക്കിസ്ഥാന്‍റെ മുമ്പില്‍ ഇന്ത്യയുടെ അഭിമാനം രക്ഷിച്ച വീറുറ്റ പോരാട്ടത്തിന്‍റെ ഈ കഥയാണ്‌ സ്വാതന്ത്ര്യദിനത്തില്‍ എനിക്കു നിങ്ങളോട് പറയാനുള്ളത്.
"ജയ് ഹിന്ദ്‌"

2014, ഡിസംബർ 28, ഞായറാഴ്‌ച

പ്രവാസ നുറുങ്ങുകള്‍

ഇന്ന് നാലാന്തി.
              നാളെ ഞങ്ങള്‍ എല്ലാ സ്റ്റാഫിനും ബോസ്സിനോടും മാഡത്തിനോടും പ്രത്യേക ബഹുമാനം കൂടും.തെറികള്‍ പറയാനായി മാത്രം വാ തുറക്കുന്ന ബോംബെക്കാരന്റെ നാവില്‍ നിന്നും നാളെ തേന്‍ കിനിയും.പര്‍ച്ചേസിംഗ് കൂടിപ്പോയി എന്നും പറഞ്ഞു ദിവസവും വാക്കുതര്‍ക്കമുണ്ടാകാറുള്ള സൂപ്പര്‍വൈസറും നാളെ വിനയാന്വിതനാകും.ഉപ്പു കൂടിപ്പോയി എന്നോ മറ്റോ ബോസ്സിനോട് കംപ്ലയിന്റ് പറയുന്ന ഒരു കസ്റ്റമറേയും നാളെ ഞങ്ങള്‍ മനസ്സു കൊണ്ട് തെറി പറയില്ല.ഡ്യൂട്ടി സമയം കഴിഞ്ഞും വരുന്ന ഡെലിവറി ഓര്‍ഡര്‍ ഞാന്‍ സന്തോഷത്തോടെ കൊണ്ടു പോയി കൊടുക്കും.  ഡെലിവറി അഞ്ചു മിനുറ്റ് ലേറ്റായാല്‍ എന്നെ നിര്‍ത്തിപ്പൊരിക്കുന്ന ആ അണ്ണനെയും ഞാന്‍ തന്തയ്ക്കു വിളിക്കൂല.
.
നാളേണ് അഞ്ചാന്തി.ശമ്പളം കിട്ടുന്ന ദിവസം.
--------------------------------------------------------------------------------------------

വിവാഹം കഴിഞ്ഞു ഉടനെ ഭാര്യയെ വിട്ടു വിദേശത്തു പോകുന്നവര്‍ക്കു ജലദോഷം പിടിക്കുന്നത്‌ നല്ലതാ.
ങേ! 
പോകുന്ന അന്നു തന്നെ ഭാര്യ കാണ്‍കെ ജലദോഷിതനാവുന്നത് അത്യുത്തമം.

തിരിച്ചു വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ 'കരയുവാണോ?' എന്നു ചോദിക്കുമ്പോള്‍, 'ആ ജലദോഷം ഇതുവരെ മാറിയിട്ടില്ലെടീ' എന്നു പറഞ്ഞു ഫലിപ്പിക്കാനാവും എന്നാണു എന്‍റെ ഒരു......:
----------------------------------------------------------------------------------------------------
ഏക്  ബോംബെവാല,ഒന്തു കണ്ണാടിഗന്‍,യുപി ഭയ്യ,ഒറു തമിഴ് അണ്ണന്‍,പിന്നൊരു MPക്കാരന്‍...
ഹിന്ദുവും മുസ്ലിമും ,ക്രിസ്ത്യനും ജൈനനും ചേര്‍ന്ന ഇവരാണ് എന്‍റെ റൂമിലുള്ള അന്തേവാസികള്‍.
Unity in diversity..ല്ലേ?
എന്നാലും ഒരു മലയാളി കൂടെയില്ലല്ലോ എന്ന വിഷമം  മാറിക്കിട്ടിയത് മൂന്നു ദിവസം മുമ്പാണ്.
.

.--ഭാര്യക്കു ഫോണ്‍ ചെയ്യുമ്പോള്‍---
----------------------------------------------------------------------------------------------------
ഇന്നു ജിസിസിയില്‍ വീശുന്ന പൊടിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കാര്‍ വാഷ് ഷോപ്പുകാരും പിന്നെ പാര്‍ട്ട് ടൈമില്‍ വാഹനങ്ങള്‍ കഴുകിക്കൊടുക്കുന്ന ബംഗാളികളും ആയിരിക്കും...... :P
-------------------------------------------------------------------------------------------------------
ഇന്ന് ഒരു ഉച്ചര ഉച്ചേമുക്കാല്‍ ആയിക്കാണും,ഒരു വീഡിയോ ക്യാമറയും മുക്കാലിയും പിടിച്ചു കൊണ്ട് രണ്ടു വെള്ളക്കാരും ഒരു കറുപ്പക്കാരിയും എന്‍റെ റെസ്റ്റോറെന്റില്‍ കയറി വന്നു.ഒരു പ്രൊജെക്റ്റിന്റെ ഭാഗമായി അവരിലൊരാള്‍ എന്നോട്, 'എനിക്ക് ഫ്രീയായി ഫുഡ് തരുമോ?'എന്നു അപേക്ഷിക്കുകയും,ഞാന്‍  'പറ്റില്ല,കടന്നു പോ  ഇവിടുന്ന്' എന്നുംപറഞ്ഞു ആട്ടിയിറക്കണമത്രേ.അതു ഷൂട്ട്‌ ചെയ്യണം.

എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കൊക്കെ ഫ്രീ ആയി ഫുഡ് നല്‍കാന്‍ റെഡിയാണെന്നും എന്‍റെ ഹൃദയം ഷേഖ് സായിദ് സ്റ്റേഡിയം പോലെ വിശാലമാണെന്നും മറുത്ത് പറയാന്‍ എനിക്ക് പറ്റില്ലെന്നും കടന്നു പോ ഇവിടുന്ന് എന്നും പറഞ്ഞു ഞാനവരെ ഗെറ്റൌട്ടടിച്ചു.
( ശോഭ എന്താ ചിരിക്കാത്തത്?)
----------------------------------------------------------------------------------------------------------------------------

             ജോലി ചെയ്യുന്നത് ഒരു വര്‍ഷമായി ശുദ്ധ വെജിറ്റേറിയന്‍ റെസ്റ്റോരെന്റിലാണ്. തടികൂടുമെന്നു പേടിച്ചു  പുറത്തുനിന്നു പോലും പലപ്പോഴും നോണ്‍ വെജ് ഒഴിവാക്കിയതാണ്.എന്നിട്ടും ശരീരഭാരം.ഏ..ഹേ ..! വെയിറ്റ്മെഷീനിലെ സൂചി ഒരു നാണവും മാനവുമില്ലാതെ താഴെക്കിറങ്ങാന്‍ കൂട്ടാക്കാതെ 78 ല്‍ തന്നെ നില്‍ക്കുന്നു.
              ചോറു കഴിക്കാറില്ല.രാത്രി ഒരു ചപ്പാത്തി മാത്രം.തടി കുറക്കാന്‍ ഓണ്‍ലൈനില്‍ പറയാറുള്ള 10 വഴികളില്‍ പതിനൊന്നും പരീക്ഷിച്ചു.കിം ഫലം!ഫ്രൂട്ട്സ് കഴിച്ചാ മതിയത്രേ.ഹും.ഇക്കാലയളവില്‍ ഞാന്‍ കഴിച്ച പഴവര്‍ഗങ്ങളുടെ കണക്ക് ബോസെങ്ങാനും കണ്ടിരുന്നേല്‍ ശമ്പളത്തിനു പകരം ദിര്‍ഹം ഞാന്‍ അങ്ങോട്ടു കൊടുക്കേണ്ടി വരുമായിരുന്നു.ഈ ഫ്രൂട്ട്സ് കഴിച്ചതാണോ ഭാരം കൂടിയത് എന്ന സംശയവും ഇല്ലാതില്ല.പുകവലിയില്ല.കള്ളുകുടിയില്ല.എന്നിട്ടുമെന്തേ?
          ഇനി ഇതു വായിച്ചു ചെക്കന്‍ കൊള്ളാമല്ലോ എന്നു വിചാരിച്ചു ആരും ജാതകവും പിടിച്ചു ആലോചനയുമായി വരേണ്ടതില്ല.പെമ്പിള്ളേര്‍ ഇന്‍ബോക്സില്‍ കമ്പിയും മണലും സിമെന്റും ഇറക്കുകേം വേണ്ട  .

---------------------------------------------------------------------------------------------------------------
ഇന്നലെ നോക്കുമ്പോ ബാത്ത്റൂമിലെ ട്യൂബ് ലൈറ്റ്, കെട്വാ ഓഫാഗ്വാ കെട്വാ ഓഫാഗ്വാ.നശിച്ച ഇരുട്ടില്‍ വെളിച്ചത്തിന്‍റെ ബ്ലിംഗിംഗ് എന്നെ പാതി പിരാന്തനാക്കിയെന്നു പറഞ്ഞാല്‍ മതിയല്ലോ.ഇന്നലെ വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ലല്ലോ എന്നു മരിച്ചവരെ കുറിച്ചു പറയുന്നതു പോലെ ഞാനും ഒന്നു കൂഷങ്കിതനായി.
ആന്‍ ഐഡിയ കാന്‍ ചെയ്ന്ജ് യോര്‍ ലൈഫ്!!!
ഞാന്‍ ആ ട്യൂബ് ലൈറ്റ് പതിയെ ഊരി മാറ്റി,തമിഴ് സിനിമയില്‍ ഗുണ്ടകള്‍ വടിവാള്‍ വെക്കുന്നതു പോലെ മുതുകില്‍ ഒളിപ്പിച്ചു അതേ ഫ്ലാറ്റിലെ തൊട്ടടുത്ത താമസക്കാരുടെ ബാത്ത്റൂമില്‍ കയറി,അവിടുത്തെ പൊടിപിടിച്ച,എന്നാലും കത്തുന്ന ട്യൂബ് ലൈറ്റ് ഇളക്കി മാറ്റി എന്റേതു അവിടെ ഫിറ്റു ചെയ്തു.നമ്മളെക്കൊണ്ടാഗുന്ന ഒരു ചെറീ സഗായം.വടിവാള്‍ പിന്നെയും മുതുകില്‍ തിരുകി ഡോര്‍ തുറന്നപ്പോള്‍ അതാ ആ റൂമിലെ താമസക്കാരന്‍ ഗുജറാത്തി.!!മൂപ്പര്‍ എന്നെയും ലൈറ്റിനെയും ഇരുത്തി നോക്കിയിട്ടു സ്വിച്ച് ഓണ്‍ ചെയ്തു.
ഇപ്പം തുടങ്ങും 'ബേം @*$..മദര്‍ #*#...' എന്നു ശങ്കിച്ചു നില്‍ക്കവേ പുള്ളിക്കാരന്‍ സൈക്കിളില്‍ നിന്നും വീണ ഒരു ചിരി ചിരിച്ചു കൊണ്ട്.
"ഈ ബാത്ത്റൂമിലെ കേടുവന്ന ട്യൂബ് ലൈറ്റ് ഇന്നലെ നിങ്ങളുടെ ബാത്ത്റൂമില്‍ കൊണ്ടുപോയി ഫിറ്റു ചെയ്തത് നീ എങ്ങനെ അറിഞ്ഞട കൊച്ചു ഗള്ളാ?"
--------------------------------------------------------------------------------------------------------
ദന്തഡോക്ടര്‍ "വാ തുറക്കൂ"
"അ..!"
"കുറച്ചു കൂടി"
"ആ...!!"
അവര്‍ സ്പൂണ്‍ അടിച്ചു പരത്തിയ പോലൊരു സാധനവും അവരുടെ രണ്ടു വിരലും വായില്‍ തള്ളിക്കയട്ടിക്കൊണ്ട്, "ഏതു പല്ലിനാണ് വേദന?"
"ഴ...ഴ.."
"മുകളിലാണോ താഴെയാണോ?"
"ഴ...ഴ.."
ഭക്ഷണം കഴിക്കുമ്പോള്‍ വേദനയെടുക്കാറുണ്ടോ?"
"ഴി...ഴി..."
"ഞാന്‍ ഓരോ പല്ലിലും ചെറുതായി തട്ടാം.വേദനയെടുക്കുംപോള്‍ പറയണം"
"ഴ..."
ടിം...."ഇവിടെയുണ്ടോ?"
"ഴഴ...ഴഴ.."
ഠിം....."ഇവിടെയോ?"
"ഴ്ഹാആആആആആആആ ........!!!!!!!!!"
(പൌദി അനുഭവം പൌദി മസാല )

feeling ന്‍റെ ഡോക്ടറെ,ഈ കുന്ത്രാണ്ടം വായില്‍നിന്ന് എടുത്താലല്ലേ എന്തെങ്കിലും സംസാരിക്കാന്‍ പറ്റൂ.
-------------------------------------------------------------------------------------------------------------------------
ഇന്നു ബാത്ത്‌റൂമില്‍ വെച്ചാണ് കഴിഞ്ഞ മാസം ലുലൂന്ന്‍ ഓഫറില്‍ വാങ്ങിയ ഒരു കെട്ട് സോപ്പ് തീര്‍ന്നെന്നു മനസ്സിലായത്.
എന്തു ചെയ്യും?
ബാത്ത്‌റൂമില്‍ നിന്നിറങ്ങി റൂമില്‍ പോയി രണ്ടു മാസം മുമ്പ് ടാബ്ലെറ്റ് വാങ്ങാനാണെന്നും പറഞ്ഞു എന്നില്‍ നിന്നും കാശ് കടം വാങ്ങിയ ...........നെ ഫോണ്‍ ചെയ്തു.
''യൌട്രാ ന്‍റെ പൈസ?രണ്ടു മാസായല്ലോ നീ വാങ്ങീട്ട്?''
ഞാന്‍ ചൂടായപ്പോ അവന്‍ എന്നെ തണുപ്പിക്കാന്‍ നോക്കി.പക്ഷേ,ഞാന്‍ എസി ഓഫ് ചെയ്തു ജന്നല്‍ തുറന്നു അവന്‍റെ ആ ശ്രമം വിഫലമാക്കി.പിന്നെ അവന്‍ എന്നെ സോപ്പിടാന്‍ ശ്രമിച്ചു.ഞാന്‍ നിന്നു കൊടുത്തു.സോപ്പിട്ടു സോപ്പിട്ടു നന്നായി പതഞ്ഞപ്പോള്‍ ഫോണ്‍ കട്ടു ചെയ്തു ബാത്ത്‌റൂമില്‍ കയറി നന്നായി കുളിച്ചു.
  feeling യേയ്!തല്ലാനൊന്നും നിക്കണ്ട.ഒന്നു കണ്ണുരുട്ട്യാ മതി.ഞാന്‍ പേടിച്ചോളും

------------------------------------------------------------------------------------------------------------------------------
തൊട്ടടുത്ത ഫ്ലാറ്റില്‍ പുതുതായി വന്ന താമസക്കാരുടെ പിള്ളേരുടെ ഒച്ചയും ബഹളവും കേട്ടപ്പോഴാണ് ചുമരുകള്‍ക്ക് കാതുകളുണ്ടെന്ന് മനസ്സിലായത്‌.മൊയലാളിയോടു അന്വേഷിച്ചപ്പോള്‍ ഒരു ഡോക്റ്ററും കുടുംബവുമാണെന്ന് മനസ്സിലായി.
ഇവരുടെ ശല്യം ഒഴിവാക്കാനുള്ള കുതന്ത്രം മെനഞ്ഞു ഞാന്‍ താഴെ ഫ്രൂട്ട്സ് കടയിലേക്കോടി ഒരു കിലോ ആപ്പിള്‍ വാങ്ങിക്കൊണ്ടു വന്നു തിന്നാന്‍ ആരംഭിച്ചു.ഇനി മുതല്‍ എല്ലാ ദിവസവും എനിക്കു ആപ്പിള്‍ വേണമെന്നും പഴയതും പാതി ചീഞ്ഞതുമെല്ലാം കുറഞ്ഞ വിലക്ക് തരണമെന്നും ഫ്രൂട്ട്കാരനോട് അപേക്ഷിച്ചാണ് പോന്നത്..
.
ദിവസവും ഓരോ ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ ഒഴിവാക്കാമെന്നാണല്ലോ....യേത്?

-----------------------------------------------------------------------------------------------------------
അസഹ്യമായ മോണവേദന സഹിക്കാതെയാണുഉച്ചയ്ക്ക് ലീവെടുത്തു --------ഹോസ്പിറ്റലില്‍ ചെന്നത്.നല്ല വൃത്തി.നിശബ്ദത.ആരുമില്ല. പുറമേ കസേരയില്‍ ആണെന്നു തോന്നുമെങ്കിലും വാട്സ്അപ്പില്‍ ഇരുന്നിരുന്ന ഫിലിപ്പൈനി വൈകുന്നേരം ചെല്ലാന്‍ പറഞ്ഞു.നാലു മണിക്കും അതേ നിശബ്ദത.ഹോസ്പിറ്റല്‍ എന്നെ പ്രതീക്ഷിച്ചിരിക്കുന്നതു പോലെ തോന്നി.dental ക്യാബിനിലെ ഡോക്ടര്‍ മാസ്ക് ധരിച്ചിരുന്നെങ്കിലും കണ്ണുകള്‍ അവരൊരു മലയാളിയാണെന്നു വിളിച്ചോതുന്നുണ്ടായിരുന്നു.നാട്ടിലെവിടെയാ എന്ന പതിവു പല്ലവിക്കപ്പുറം വേറൊരു പ്രയോജനവുമുണ്ടാകില്ലെന്നു തോന്നിയതിനാല്‍ ഹിന്ദിയിലാണ് പ്രശ്നം അവതരിപ്പിച്ചത്.ഡോക്ടറും നഴ്സും മലയാളത്തിലായിരുന്നു സംസാരിച്ചിരുന്നത്.അതിനിടെ അവര്‍ "ഇയാളുടെ എക്സ്-റെ എടുപ്പിക്കണമല്ലോ"എന്നു നഴ്സിനോട് പറഞ്ഞപ്പോള്‍ എനിക്കു പിന്നെ ആയുധം വച്ചു കീഴടങ്ങുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.
"ആറു മാസം മുമ്പുള്ള എക്സ്-റെ എന്‍റെ കൈയ്യില്‍ ഉണ്ട്"-ഞാന്‍ മലയാളത്തില്‍. 
കാരണം എക്സ്-റെയില്‍ നാട്ടിലെ വിലാസവും ഉണ്ടായിരുന്നു.പ്രതിപക്ഷ നേതാവിനെപ്പോലെ ഇടഞ്ഞു നിന്നിരുന്ന ഒരു പല്ല് പറിക്കണമെന്നു പറഞ്ഞപ്പോള്‍ വെറുതെ ഒന്നു ചോദിച്ചു."നാട്ടില്‍ പോകുമ്പോള്‍ എടുക്കുന്നതാണോ അതോ ഇവിടെ നിന്നും പറിക്കുന്നതാണോ ചെലവു കൂടുതല്‍?"
"അതില്‍ സംശയമുണ്ടോ..എന്താ അതില്‍ സംശയമുണ്ടോ?"
ഛെ! വേണ്ടായിരുന്നു.
പല്ല് മൊത്തം ക്ലീന്‍ ചെയ്തു റിസപ്ഷനിസ്റ്റ് ബില്ലു കാണിച്ചപ്പോള്‍ ഈ മലയാളത്തിലുള്ള ആശയവിനിമയത്തിനു ഒരു ഡിസ്കൌണ്ടുമില്ലെന്നു മനസ്സിലായി.350 ദിര്‍ഹം!!!താഴെ മുടിക്കല്‍ സ്റ്റോറില്‍ പോയപ്പോള്‍ സൂറി(സിറിയന്‍)യാണെന്നു തോന്നുന്നു,ഇന്ഷുറന്സ് കാര്‍ഡ് ചോദിച്ചു.ഹൊ.സമാധാനം.മരുന്നിനു എന്തായാലും ഡിസ്കൌണ്ട് ഉണ്ടാവും.സൂറി ഓരോ ഗുളികയും എണ്ണി ബില്ലു അടിച്ചു.90 ദിര്‍ഹം."ദമാന്റെ(ഇന്ഷുറന്സ്) ഡിസ്കൌണ്ട്?"
"സോറി.പല്ലിനു ദമാന്‍ പരിരക്ഷയില്ല."കൌണ്ടറിലെ മലയാളി മൊഴി.ആകെ മൊത്തം ടോട്ടല്‍ 440 ദിര്‍ഹം ഇന്ത്യന്‍ രുപ്പീസില്‍ എത്രയായിക്കാണും എന്നു കണക്ക് കൂട്ടുകയായിരുന്ന ഞാന്‍ പിന്നെന്തിനു കാര്‍ഡ് ചോദിച്ചു കൊതിപ്പിച്ചു എന്നു ചോദിക്കാന്‍ മറന്നു പോയി. 
ദോഷം പറയരുതല്ലോ.നല്ല ഹോസ്പിറ്റല്‍.നല്ല വൃത്തി.നല്ല.....
 feeling കളസം കീറി
------------------------------------------------------------------------------------------------------------------------
മോണവേദന വീണ്ടും പിടിമുറുക്കിയപ്പോഴാണ് പിന്നെയും ഹോസ്പിറ്റലിലെത്താന്‍ നിര്‍ബന്ധിതനായത്.ഇനിയും ഡോക്റ്റര്‍ക്ക്‌ ഫുലൂസ് കൊടുക്കാന്‍ പാങ്ങില്ലാത്തതിനാല്‍ മരുന്നുകടയില്‍ പഴയ ടാബ്ലെറ്റിന്റെ പ്രിസ്ക്രിപ്ഷന്‍ തന്നെ കാണിച്ചു.ദൈവേ..വിലയില്‍ ഒരു മാറ്റവുമില്ലല്ലോ?അപ്പൊ..യുഎയില്‍ ടാബ്ലെറ്റുകളുടെ വില കുത്തനെ കുറഞ്ഞെന്നും പറഞ്ഞു ന്യൂസ്പേപ്പറില്‍ വന്ന വാര്‍ത്തയൊക്കെ എന്നെ പറ്റിക്കാനായിരുന്നു ...ല്ലേ?
-------------------------------------------------------------------------------------------------------------------------------
എല്ലായ്പ്പോഴും ലിഫ്റ്റില്‍ വന്നിറങ്ങുന്നത് അവരുടെ ഫ്ലാറ്റിന്‍റെ മുമ്പിലാണ്.സ്മാര്‍ട്ട്ഫോണില്‍ സുഗന്ധം റെക്കോര്ഡ് ചെയ്തു വെക്കുന്ന ആപ്പ് ഉണ്ടെങ്കില്‍ അവരുണ്ടാക്കുന്ന ആ ബിരിയാണിയുടെ മണം എനിക്ക് കോപ്പി ചെയ്തു വെക്കാമായിരുന്നു.പിന്നെ സാദാ ചോറ് തിന്നുമ്പോള്‍ കൂടെ ഇതും മണപ്പിച്ചു ആസ്വദിച്ചു കഴിക്കാമല്ലോ.ഒരിക്കല്‍ മൂക്കിന്‍റെ കണ്ട്രോളോമീറ്റര്‍ പൊട്ടി ആ വാതിലും പൊളിച്ചു ഞാന്‍ അകത്തു വരും.അതുവരെ നിങ്ങളെന്നെ കൊതിപ്പിക്കും
  feeling എന്റച്ചായോ..അവരുണ്ടാക്കിയ ഇന്നത്തെ ബിരിയാണി.ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്

----------------------------------------------------------------------------------------------------------------------------
കൂടെ ജോലി ചെയ്യുന്ന ബോംബെക്കാരനോട് ഞാന്‍ പറഞ്ഞു.
"മംഗള്‍യാന്‍ ചൊവ്വ പര്‍ പഹൂന്‍ച്ചാ"
"ക്യാ? കഹാ പര്‍?"
പടച്ചോനെ,ചൊവ്വയ്ക്ക്‌ എന്താണാവോ ഹിന്ദിയില്‍ പറയുക?
'കിലുക്ക'ത്തില്‍ ശരത് സക്സേനയുടെ മുമ്പില്‍പ്പെട്ട ജഗതിയുടെ അതേ അനുഭവം. 
ചൊവ്വാഴ്ച എന്നാല്‍ മംഗള്‍വാര്‍.അപ്പൊ മംഗല്‍ എന്നായിയിരിക്കും.
"ഹാ. മംഗള്‍ പര്‍ പഹൂന്‍ച്ചാ"
ഇപ്പൊ പുള്ളിക്കാരനു സംഗതി പിടി കിട്ടി.ഈ പേടകം വല്ല ശുക്രനിലേക്കോ വ്യാഴത്തിലേക്കോ ആണു അയച്ചിരുന്നെങ്കില്‍ ഞാനിപ്പോ വെള്ളം കുടിച്ചേനെ.കാരണം,ബുധന്‍,ശുക്രന്‍,ഭൂമി,ചൊവ്വ,വ്യാഴം,ശനി യുറാനസ്,നെപ്ട്യൂണ്‍,പ്ലൂട്ടോ.എന്നിങ്ങനെ മലയാളത്തിലാണല്ലോ നമുക്ക് നവഗ്രഹങ്ങളുടെ പേരു പഠിപ്പിച്ചു തന്നത്.ആഴ്ചയിലെ പറയാന്‍ കൊള്ളാവുന്ന ദിവസങ്ങളുടെ പേരുകള്‍ കഴിഞ്ഞതു കൊണ്ടാവും അവസാനത്തെ മൂന്നെണ്ണം ഇംഗ്ലിഷിലായത്.ഇനി ഇങ്ങിനെ വല്ല റോക്കറ്റോ മറ്റോ അയക്കുകയാണെങ്കില്‍ ഇംഗ്ലിഷ് ഗ്രഹങ്ങളിലേക്ക് വിട്ടാല്‍ മതിയെന്ന ഒരപേക്ഷയുണ്ട്.അല്ലെങ്കില്‍ അതിന്‍റെ ഹിന്ദി പഠിപ്പിച്ചു താ.ബാക്കിയുള്ളോര്‍ക്ക് ബുദ്ധിമുട്ടണ്ടല്ലോ 
(ബെര്‍ദെ തമാശിച്ചതാ.ഏതൊരു ഇന്ത്യക്കാരനെപ്പോലെ എനിക്കും ഇതൊരു അഭിമാനനിമിഷം.)
 feeling ഞാന്‍ ച്വാറാണു കഴിക്കണത്.അതു കൊണ്ട് എനക്ക് ഹിന്ദി അറിയാനും പാടില്ല

---------------------------------------------------------------------------------------------------------------------------
വഴിയില്‍ നിന്നും ഒരാള്‍ക്ക് ഒരു കുതിരലാടം വീണു കിട്ടിയപ്പോള്‍ അയാള്‍ ഇങ്ങനെ ആത്മഗതം ചെയ്തു."ഹാവൂ..ഇനി ഒരു മൂന്നു ലാടം കൂടി ഇങ്ങനെ കിട്ടിയിരുന്നെങ്കില്‍ ഒരു കുതിരയെ വാങ്ങാമായിരുന്നു. '
എന്നു പറഞ്ഞതുപോലെ ഓഫറില്‍ ഒരു ടാബ്ലെറ്റ് കീപാഡ് വാങ്ങി.ഇനി ഒരു ടാബ്ലറ്റ് കൂടി കിട്ടിയാല്‍ കുശാലായി.  
ലുലൂക്ക് ഓടിക്കൊളിനെടാ കുട്ട്യോളെ,ഈ മാസം ഇരുപതാം തിയ്യതി വരെ ഇമ്മാതിരി ഐറ്റംസിനു കില്ലര്‍ ഓഫര്‍ കൊടുത്തിട്ടുണ്ട്.

 

---------------------------------------------------------------------------------------------------------------------------
റെസ്റ്റോറന്റിന്‍റെ നിയമം പേടിച്ചും വിരലുകളില്‍ വളര്‍ന്നു തുടങ്ങിയ നഖം രണ്ടു ദിവസം മുമ്പു തന്നെ വെട്ടണമെന്നു കരുതിയിരുന്നെങ്കിലും വെള്ളിയാഴ്ചത്തെ പുണ്യം പ്രതീക്ഷിച്ചു അന്നു മുറിക്കാമെന്നു കരുതി.എന്നാല്‍.ഇന്നു ധൃതിയില്‍ പള്ളിയിലേക്കോടി,ഉള്ളില്‍ വെച്ചാണ് ഇക്കാര്യം ഓര്‍മ്മ വന്നത്.ആരെങ്കിലും കാണ്ടാല്‍ എന്തു വിചാരിക്കും എന്നു സങ്കോചിച്ചിക്കുംപോഴാണു മുന്നില്‍ ഇരിക്കുന്ന രണ്ടു പേരുടെ കയ്യില്‍ നീണ്ടു വളര്‍ന്ന നഖം കണ്ടത്.ഹൊ.ആശ്വാസമായി....

-------------------------------------------------------------------------------------------------------------------------------
വണ്ണാത്തിപ്പുഴയുടെ തീരത്ത് ....
തിങ്കൾ കണ്ണാടി നോക്കും നേരത്ത്....
ഗള്‍ഫില്‍ എവിടെയാ മാഷേ തിങ്കള്‍ കണ്ണാടി നോക്കുന്നത്?
പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കുമ്പോള്‍ ശ്വാനന്മാര്‍ ഓരിയിടുമത്രേ.
നായ പോയിട്ട് ഒരു പൂച്ചയുടെ കരച്ചില്‍ കേട്ടാല്‍ മതിയായിരുന്നു.
ചന്ദ്രന്‍ തന്റെ പരിക്രമണത്തില്‍ സൂര്യനും ഭൂമിക്കും മധ്യേ ,സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍‌രേഖയില്‍.... അല്ലെങ്കില്‍ വേണ്ട.സ്കൂളില്‍ വെച്ചു ആ പഠിപ്പിച്ചതൊക്കെ മറന്നു പോയി.
നാട്ടില്‍ നിന്നെത്തിയ എന്‍റെ ക്യാമറയില്‍ പകര്‍ത്തിയ ആദ്യചിത്രം
— in Abu Dhabi, United Arab Emirates.
------------------------------------------------------------------------------------------------------------



2014, ഡിസംബർ 15, തിങ്കളാഴ്‌ച

ഫുഡ് ഡെലിവറിയം

             നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ആ ആന്ധ്രക്കാരനെ വീണ്ടും വഴിയില്‍ വച്ചു കണ്ടു മുട്ടുന്നത്.ഒരാഴ്ചയായി മൂന്നു നേരവും അങ്ങേരുടെ ഫ്ലാറ്റില്‍ ഫുഡ് ഡെലിവറി ചെയ്യുമായിരുന്നു.രാത്രിയിലെ ഡെലിവറിക്കു മോശമല്ലാത്ത ടിപ്പും തരുമായിരുന്നു.ഇപ്പോള്‍ നാലഞ്ചു ദിവസമായി ഓര്‍ഡറൊന്നും കാണാത്തതിനാല്‍ സൌഹൃദസംഭാഷണത്തിനിടെ കാര്യമാരാഞ്ഞു.ഒരു ചമ്മിയ ചിരി ചിരിച്ചു മൂപ്പര്‍ പറഞ്ഞതിങ്ങനെ.
                  ''ഞാനും ഭാര്യയും ഒരുമിച്ചാണ് താമസിക്കുന്നത്.ചില സൌന്ദര്യപ്പിണക്കത്തിന്റെ പേരില്‍ അവളോട്‌ പിണങ്ങി ഭക്ഷണത്തിനായി ഹോട്ടലിനെ ആശ്രയിക്കേണ്ടി വന്നു.ഒരാഴ്ച കൊണ്ട് എന്‍റെ ദേഷ്യം തണുത്തു,അവളുടെയും.ഇപ്പോള്‍ അവളുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു സുഖമായിരിക്കുന്നു.''
                   അങ്ങനെ പിണങ്ങി നിന്ന  ഒരു ഭാര്യാഭര്‍ത്താവിന്റെ ഒത്തുചേരലില്‍ സങ്കടപ്പെട്ട ലോകത്തിലെ ആദ്യ മനുഷ്യനായി സമാനതകളില്ലാത്ത ഈ സംഭവത്തിന്‍റെ പേരില്‍ എന്‍റെ നാമം ചരിത്രത്തിന്‍റെ തങ്കലിപികളില്‍ എഴുതപ്പെട്ടു.
--------------------------------------------------------------------------------
ADCBയില്‍ 23ന്നാം നിലയിലെ ഫുഡ് ഡെലിവറി കഴിഞ്ഞു താഴേക്കുള്ള ലിഫ്റ്റില്‍ തനിയെ നില്‍ക്കുമ്പോഴാണ് കൂടെ ഒരു നോര്‍ത്തിയും വന്നു കയറിയത്. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിച്ചു ഗ്രൌണ്ട് ഫ്ലോര്‍ വരെ നിന്ന ബുദ്ധിമുട്ട് പടച്ചോനും എനിക്കും മാത്രമറിയാം...
-------------------------------------------------------------------------------------------------
ഫുഡ് ഡെലിവറിക്കിടെ സൈക്കിള്‍ പണിമുടക്കിയത് കാരണം പാതിവഴിയില്‍ വെച്ച് Elactra Streetലേക്കുള്ള തിരക്കുള്ള ബസ്സിനുള്ളില്‍ പിറകില്‍ നിന്ന വയസ്സന്‍ പഠാന്‍റെ ഞെക്കലും ഉരസലും അനുഭവിച്ചപ്പോഴാണ് നമ്മുടെ നാട്ടില്‍ ബസ്സില്‍,സ്കൂള്‍ വിദ്യാര്‍ഥിനികളും സ്ത്രീകളും അനുഭവിക്കുന്ന പീഡനം എത്ര ഭീകരമാണെന്നു മനസ്സിലായത്‌.
ഞാനിനി ക്ലീന്‍ഷേവ് ചെയ്തു പുറത്തു പോഗൂലാ...
feeling ഞെക്കി നോക്കാന്‍ ഞാനെന്താ പഴുത്ത മാങ്ങയോ     
---------------------------------------------------------------------------------------------------- 
ഞാനങ്ങനെ ഫേസ്ബുക്കില്‍ അടയിരിക്കുന്ന ആളൊന്ന്വല്ല.ഇപ്പോത്തന്നെ കണ്ടില്ലേ,ഒരു കൊല്ലത്തിനു ശേഷാ ഞാന്‍ ഇതു തുറക്കുന്നത് തന്നെ. ഈ കൊല്ലത്തെ എന്‍റെ ആദ്യ ചളി.
.മ്മടെ കോമുവണ്ണന്‍ ഒരു കടയില്‍ അയാളുടെ കുട മറന്നു വെച്ചു പോയി.കുറേ നേരം കഴിഞ്ഞു മൂപ്പര്‍ക്ക് കുട എവിടെയോ മറന്നു വച്ചതെന്ന് ഓര്‍മ്മ വന്നെങ്കിലും എവിടെയാണെന്നത് നിശ്ചയമുണ്ടായിരുന്നില്ല.ഓരോ കടയിലും പാവം കയറിയിറങ്ങി 'ഒരു കുട കിട്ടിയോ' എന്നന്വേഷിച്ചു നടന്നു.എല്ലാവരും കൈ നിവര്‍ത്തി.അല്ല,കൈ മലര്‍ത്തി.അവസാനം കുട മറന്നു വെച്ചു പോയ കടയിലെത്തി.പുള്ളിക്കാരനോടും കോമുവാശാന്‍ എന്‍റെ കുട കിട്ടിയോ എന്നാരാഞ്ഞപ്പോള്‍ പുള്ളി മൂലയില്‍ ചാരി വെച്ചിരുന്ന അയാളുടെ കുടയെടുത്തു കൈയില്‍ കൊടുത്തു.
മനം നിറഞ്ഞ സന്തോഷത്തോടെ കോമുവാശാന്‍ പുള്ളിക്കാരന്റെ കരം ഗ്രഹിച്ചു ഇങ്ങനെ പറഞ്ഞു.
''ഈ പ്രദേശത്ത്‌ നിങ്ങള്‍ മാത്രമേയുള്ളൂ സത്യസന്ധന്‍.ബാക്കിയെല്ലാവരും എന്നോട് നുണ പറഞ്ഞു.''
-
-
Thread : ഇന്നലെ ഫുഡ് ഡെലിവറിക്കിടെ എന്‍റെ മൊബൈല്‍ ആരുടെയോ പാര്‍സലിന്റെ കൂടെ പോയപ്പോള്‍ ഓര്‍മ്മ വന്ന തുണ്ട്.
---------------------------------------------------------------------------------------------------
ഫുഡ് ഡെലിവറിക്കിടെ സിഗ്നലില്‍ വെച്ചാണ് അയാളുടെ കോള്‍ വന്നത്.പണ്ടാരം!ലേറ്റായാല്‍ കിരുകിരുക്കുന്ന ആ അണ്ണന്‍ തന്നെ! 
''അണ്ണേ,ദാ വറെ വറെ,വന്ത്ട്ടേര്‍ക്ക്...''
സിഗ്നല്‍ പച്ച .ഫോണ്‍ ചെയ്തു കൊണ്ടു തന്നെ വണ്ടി മുന്നോട്ടെടുത്തു.റോഡില്‍ നിന്നും ഉള്ളിലേക്ക് കയറ്റി ഫോണ്‍ കട്ടു ചെയ്തതും .......അതാ ഷുര്‍ത്ത!(പൌലോസ്).ദൈവേ,ലൈസന്‍സ് പോലും കൈയില്‍ ഇല്ല.ആദ്യം സലാം പറഞ്ഞതു മാത്രം മനസ്സിലായി.ബാക്കി അറബിയില്‍ പറഞ്ഞത് താഴെ പറയും വിധമാണെന്നു ഞാന്‍ മൂന്നിലൊന്നായി സംഗ്രഹിച്ചു.
''നീ പലപ്പോഴും ഒരു കൈയില്‍ ഫോണും മറ്റേ കൈയില്‍ ഹാന്‍ഡിലും പിടിച്ചു സര്‍ക്കസ് കാണിക്കുന്നത് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.ഇനിയെങ്ങാനും ഫുട്ട്പാത്തിലൂടെ ഓടിക്കുന്നതിനു പകരം മെയില്‍ റോഡിലൂടെ സൈക്കിള്‍ ഓടിച്ചാല്‍ നിന്‍റെ ഈ തുക്കടാ സൈക്കിള്‍ എടുത്ത് ഒടിച്ചു മടക്കി ഒദ്ദി ബലദിയ്യ(ന്ന്വച്ചാ,കച്ചറബോക്സില്‍ കൊണ്ടുപോയി ഇടും൦൦൦൦ന്ന്!)
 feeling ഇനി സൈക്കിളിനു വണ്ടിയെന്നു പറയുമോടാന്നു ചോദിച്ചു വാളോങ്ങണ്ട.ഞാന്‍ പറയും.
-----------------------------------------------------------------------------------------------
          ഫുഡ് ഡെലിവറി അഞ്ചു മിനുട്ട് ലേറ്റായതിനാല്‍ അയാള്‍ അതിശക്തമായി പൊട്ടിത്തെറിച്ചു.എന്നാല്‍ ഭാഗ്യം,ആര്‍ക്കും പരിക്കേറ്റില്ല.ഇപ്പോള്‍ ദേ അരമണിക്കൂറായി ഒരു പൊട്ടിത്തെറി ശബ്ദമോ ആളപായമോ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പ്രതീക്ഷിച്ച ടിപ്പു കിട്ടാത്തതിനാല്‍ വേറെ നാശ'നഷ്ട'ങ്ങളൊന്നും എനിക്കും സംഭവിച്ചില്ല.
----------------------------------------------------------------------------------------------------
ഇന്ന് നാലാന്തി.
നാളെ ഞങ്ങള്‍ എല്ലാ സ്റ്റാഫിനും ബോസ്സിനോടും മാഡത്തിനോടും പ്രത്യേക ബഹുമാനം കൂടും.തെറികള്‍ പറയാനായി മാത്രം വാ തുറക്കുന്ന ബോംബെക്കാരന്റെ നാവില്‍ നിന്നും നാളെ തേന്‍ കിനിയും.പര്‍ച്ചേസിംഗ് കൂടിപ്പോയി എന്നും പറഞ്ഞു ദിവസവും വാക്കുതര്‍ക്കമുണ്ടാകാറുള്ള സൂപ്പര്‍വൈസറും നാളെ വിനയാന്വിതനാകും.ഉപ്പു കൂടിപ്പോയി എന്നോ മറ്റോ ബോസ്സിനോട് കംപ്ലയിന്റ് പറയുന്ന ഒരു കസ്റ്റമറേയും നാളെ ഞങ്ങള്‍ മനസ്സു കൊണ്ട് തെറി പറയില്ല.ഡ്യൂട്ടി സമയം കഴിഞ്ഞും വരുന്ന ഡെലിവറി ഓര്‍ഡര്‍ ഞാന്‍ സന്തോഷത്തോടെ കൊണ്ടു പോയി കൊടുക്കും. ഡെലിവറി അഞ്ചു മിനുറ്റ് ലേറ്റായാല്‍ എന്നെ നിര്‍ത്തിപ്പൊരിക്കുന്ന ആ അണ്ണനെയും ഞാന്‍ തന്തയ്ക്കു വിളിക്കൂല.
.
നാളേണ് അഞ്ചാന്തി.ശമ്പളം കിട്ടുന്ന ദിവസം.
 — feeling ബെര്‍ദെ തെറ്റിദ്ധരിച്ചു ല്ലേ?
------------------------------------------------------------------------------------------------------------
നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ആ ആന്ധ്രക്കാരനെ വീണ്ടും വഴിയില്‍ വച്ചു കണ്ടു മുട്ടുന്നത്.ഒരാഴ്ചയായി മൂന്നു നേരവും അങ്ങേരുടെ ഫ്ലാറ്റില്‍ ഫുഡ് ഡെലിവറി ചെയ്യുമായിരുന്നു.രാത്രിയിലെ ഡെലിവറിക്കു മോശമല്ലാത്ത ടിപ്പും തരുമായിരുന്നു.ഇപ്പോള്‍ നാലഞ്ചു ദിവസമായി ഓര്‍ഡറൊന്നും കാണാത്തതിനാല്‍ സൌഹൃദസംഭാഷണത്തിനിടെ കാര്യമാരാഞ്ഞു.ഒരു ചമ്മിയ ചിരി ചിരിച്ചു മൂപ്പര്‍ പറഞ്ഞതിങ്ങനെ.
''ഞാനും ഭാര്യയും ഒരുമിച്ചാണ് താമസിക്കുന്നത്.ചില സൌന്ദര്യപ്പിണക്കത്തിന്റെ പേരില്‍ അവളോട്‌ പിണങ്ങി ഭക്ഷണത്തിനായി ഹോട്ടലിനെ ആശ്രയിക്കേണ്ടി വന്നു.ഒരാഴ്ച കൊണ്ട് എന്‍റെ ദേഷ്യം തണുത്തു,അവളുടെയും.ഇപ്പോള്‍ അവളുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു സുഖമായിരിക്കുന്നു.''
അങ്ങനെ പിണങ്ങി നിന്ന ഒരു ഭാര്യാഭര്‍ത്താവിന്റെ ഒത്തുചേരലില്‍ സങ്കടപ്പെട്ട ലോകത്തിലെ ആദ്യ മനുഷ്യനായി സമാനതകളില്ലാത്ത ഈ സംഭവത്തിന്‍റെ പേരില്‍ എന്‍റെ നാമം ചരിത്രത്തിന്‍റെ തങ്കലിപികളില്‍ എഴുതപ്പെട്ടു.
 — feeling വേണ്ടായിരുന്നു.
--------------------------------------------------------------------------------------------------------------
ഇന്നു 'Angry Babies' സിനിമ കണ്ടു.ഭാവന മികച്ച അഭിനയം കാഴ്ച വെച്ച ഇതില്‍ കോമഡിയും നന്നായെങ്കിലും അവരെ കരുതിക്കൂട്ടി ഫുഡ് ഓര്‍ഡര്‍ ചെയ്യിപ്പിച്ചു, അവസാനം സമയം വൈകിയെന്നും പറഞ്ഞു ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യിക്കുന്ന ഒരു സീനുണ്ടല്ലോ...സത്യം പറയാമല്ലോ.കണ്ണു നിറഞ്ഞു പോയി.ഒരു പക്ഷെ എന്നെപ്പോലെ നിരവധി ഡെലിവറി ബോയ്സ് പലപ്പോഴും അനുഭവിക്കുന്ന അവസ്ഥ കണ്ടതു കൊണ്ടാവാം.പലരും ഗണ്‍പോയിന്‍റില്‍ നിര്‍ത്തിയാണ് ഓര്‍ഡര്‍ നല്‍കാറ്.പിന്നെ....ഇങ്ങനെ ക്യാന്‍സല്‍ ആകുന്ന ഫുഡിന്റെ കാശ് ശമ്പളത്തില്‍ നിന്നും കട്ടു ചെയ്യാത്തത് നമ്മുടെ മുതലാളി ഒരു പാവമായതു കൊണ്ടും ഞാന്‍ അതിലേറെ പഞ്ചപാവമായതു കൊണ്ടുമാവാം...
---------------------------------------------------------------------------------------------------------------
എല്ലാ വിശേഷദിനങ്ങളിലെപ്പോലെത്തന്നെ ഇന്നും പതിവുപോലെ സമയത്തിനു ഓണസദ്യ എത്തിക്കാന്‍ കഴിയാത്തതിനാല്‍ കസ്റ്റമേഴ്സിന്‍റെ ശകാരവര്‍ഷങ്ങളിലും ടിവിയിലെ ഓണാഘോഷപരിപാടികളില്‍ ചടഞ്ഞിരുന്ന്,ഒരു മണിക്കു മുമ്പ് സദ്യ ഡെലിവറി ചെയ്തില്ലെങ്കില്‍ തിരിച്ചു കൊണ്ടു പൊയ്ക്കോ എന്ന തോക്കിന്‍മുനയില്‍ നിര്‍ത്തിയുള്ള പതിവു ഫുഡ് ഓര്‍ഡറുകളിലൂടെയും ഒരു ഓണം കടന്നു പോയി.
-----------------------------------------------------------------------------------------------------------------